RSS

Thursday, July 29, 2010

കമ്പിയഴികള്‍


"പാരതന്ത്ര്യം"- മനുഷ്യനില്‍ ഭീതി പടര്‍ത്തുന്ന ഒന്നാണ് ..എന്നാലൊരു പരിധി വരെ സ്വാതന്ത്ര്യം നഷ്ടപെട്ടവരാണ് പ്രവാസികള്‍ .ഈ പ്രവാസ ജീവിതത്തിനിടയില്‍ കമ്പിയഴികള്‍ക്കിടയിലായി ജീവിച്ചു തീര്‍ക്കുന്ന പലമുഖങ്ങളെയും കാണാം .സ്വന്തം നാട്ടിലോ വീട്ടിലോ സ്വര്‍ഗം തീര്‍ക്കാനായി ഇറങ്ങിപ്പുറപ്പെട്ടു ജീവിത സായാഹ്നത്തില്‍ ഏവരാലും തിരസ്കരിക്കരിക്കപ്പെട്ടെങ്ങോ പോയ്‌ മറയുന്ന പ്രവാസി വനിതകളാനൊരു കൂട്ടര്‍.സാമ്പത്തിക പരാധീനതകള്‍ ഒരു പരിധിവരെ അലട്ടാനില്ലാത്തവരും അഭ്യസ്തവിദ്യരുമായ മാറ്റൊരു വിഭാഗം മറ്റൊരു വിഭാഗം വളരെയേറെ പ്രതീക്ഷകളോടെ പ്രവാസ ജീവിതത്തിലെത്തുന്നു .പക്ഷെ മധുരപ്രതീക്ഷകള്‍ ആസ്ഥാനത്താകുമ്പോള്‍ ഇവര്‍ മാനസിക വിഭ്രാന്തികള്‍ക്കടിമപ്പെട്ടുപോകുന്നു.സ്ത്രീയുടെ ജനിതകവശങ്ങള്‍ വച്ചുനോക്കുമ്പോള്‍ ഒരു പക്ഷെ പുരുഷനെക്കാലേറെ മാനസിക സമ്മര്‍ദങ്ങള്‍ നെരിടാനിവര്‍ക്കും കഴിവുണ്ട് ..എന്നാല്‍ സ്ത്രീത്വത്തിന്റെ മൗലികഭാവങ്ങളായ സ്വത്വബോധവും കുടുംബത്തോടോപ്പമുള്ള വൈകാരികമായ ബന്ധവും അവളെ ഒരു പരിധിവരെ ദുര്‍ബലയാക്കുന്നു..
പ്രവാസജീവിതത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്ന അഭ്യസ്തവിദ്യരായ സ്ത്രീകളുമുണ്ട് .പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ അല്ലെങ്കില്‍ ദിവസത്തിന്റെ ഭൂരിഭാഗവും കാര്യാലയങ്ങളില്‍ ജീവിച്ചു തീര്‍ക്കുന്ന പുരുഷന്മാര്‍ക്കു  ഇവരുടെ ദൈന്യത തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു.. അടിമത്തത്തിന്റെ വിലങ്ങുകള്‍ മുറുകുമ്പോള്‍ ഇക്കൂട്ടരില്‍ പലരും കുഴഞ്ഞു വീഴുന്നു..
ഒരു സ്ത്രീയുടെ സ്തീത്വം സഫലമാകുന്നത് അവള്‍ ഭാര്യയും മാതാവും ആകുമ്പോഴാണ്..വേദകാലം മുതലേ സ്ത്രീക്കും പുരുഷനോടൊപ്പം പരമോന്നത സ്ഥാനം നല്‍കി ആരാധിച്ചിരുന്നു..എവിടെ സ്ത്രീയെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവോ അവിടെയെ ഈശ്വരനുള്ളൂ എന്നവര്‍ വിശ്വസിച്ചിരുന്നു..എന്നാല്‍ ആ മഹത്വം തിരിച്ചറിയാതെ അവളെ പീഡിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുമുണ്ട് .കുടുംബത്തോടുള്ള വൈകാരിക ബന്ധങ്ങളാലും സമൂഹത്തെ ഭയന്നും ഗാര്‍ഹിക പീഡനങ്ങള്‍ എടുത്തുപറയാനാവാതെ തലച്ചോറില്‍ ചിതലരിക്കുന്ന  അവസ്ഥ .അതവരെ വിഷാദരോഗികളാക്കുന്നു.കുടുംബം എന്നത് പരസ്പരവിശ്വാസത്തിന്റെയും വിശുദ്ധിയുടെയും പ്രതീകമാണ്..എന്നാല്‍ കുടുംബബന്ധത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനാകാതെ അധ്വാനിച്ചുണ്ടാക്കുന്ന വേതനം മുഴുവന്‍ തെറ്റായ കൂട്ടുകെട്ടിലേക്ക് ഒഴുക്കുന്ന മറ്റു ചിലര്‍ .അത് കണ്ടിട്ടും തടയാനാവാതെ വിശന്നു കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കുവാന്‍ പാടുപെടുന്ന അമ്മമാരുണ്ടിവിടെ .ഇത്തരം സന്ദര്‍ഭത്തില്‍ സഹായഹസ്തവുമായി വരുന്നവര്‍ക്കടിമപ്പെടുന്നവരും കുറവല്ല..സ്വന്തം ഉയര്‍ച്ചക്കായി ഭാര്യയുടെ സൗന്ദര്യത്തെ ഉപയോഗപ്പെടുത്തുന്നവരും ഇവിടെ വിരളമല്ല .ബന്ധങ്ങള്‍ പൊട്ടിച്ചെറിയാനാകാതെ വിധിയെ പഴിച്ചു സാമൂഹിക വ്യവസ്ഥയെ ഭയന്ന് ഒരജ്ഞാതവാസത്തിലാണീ അബലകള്‍.ഒരു പക്ഷെ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് കടന്നു ചെല്ലാന്‍ പറ്റാത്ത വിധത്തില്‍ ഒരു ചക്രവ്യൂഹ ത്തിലാണ് ഇത്തരം പ്രവാസി സ്ത്രീകള്‍ ..
     ചെറിയ ജോലികള്‍ക്കു വേണ്ടിയെങ്കിലും പുറത്തിറങ്ങുന്ന  ചില സ്ത്രീകള്‍ ഇവരില്‍ നിന്നല്‍പ്പം വ്യത്യസ്തരാണ് .മാനസികോ ല്ലസത്തിനെന്നപേരി ലെത്തുന്ന ഇവരില്‍ പലര്‍ക്കുമിതവസാനം ഉപജീവനമാര്‍ഗമായി തീരുന്നു .ജോലി ചെയ്തു കിട്ടുന്ന വേതനം അടിയറവു വെച്ച് ദൈനം ദിന ആവശ്യങ്ങള്‍ക്കായി കൈനീട്ടെണ്ടി വരുന്ന മറ്റൊരു വിഭാഗത്തെയും കാണാം .ഒരു പക്ഷെ സ്വന്തം നാട്ടിലായിരുന്നു എങ്കില്‍ ഇത്തരം വേലിക്കെട്ടുകള്‍ പിഴുതെറിയാനവര്‍ക്ക് കഴിഞ്ഞേനെ .എന്നാലിവിടുത്തെ നിയമക്കുരുക്കുകള്‍ ഭയന്ന് അവര്‍ നിശ്ശബ്ദരായിത്തീരുന്നു.അഴുകിയ വ്യക്തിബന്ധങ്ങള്‍ക്ക് മേലെ ചെറുപുഞ്ചിരിയും വരുത്തി നീറുന്ന മനസ്സുമായി ഇവര്‍ സമൂഹത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവരുടെ അഭിനയത്തികവ് കണ്ടു നാം അതിശയിച്ചുപോകും .
വരൂ നമുക്ക് അല്‍പ്പം കാതോര്‍ക്കാം ,നമുക്കിടയില്‍ ആരോ എങ്ങോ കമ്പിയഴികള്‍ മുറിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ടാകാം.അവരുടെ വിരല്‍ തുമ്പുകളില്‍ ചോര പോടിയുമ്പോള്‍ ..ഇവരും ഭൂമീദേവിയുടെ  മക്കളാണെന്ന സത്യം നാമോര്‍ക്കേണ്ടതുണ്ട്
 ശ്രീദേവി മേനോന്‍
അല്‍-ഖോസാമ  ഇന്‍റെര്‍നാഷണല്‍ സ്കൂള്‍
ദമ്മാം സൗദി അറേബ്യ .

0 comments:

Post a Comment